വന്നതും വരുന്നതും ‘ക്രിസ്തു’ ആകാത്ത യേശു (KYS Takeaways – 3)

രണ്ടു സഹസ്രാബ്ദത്തിലെ ആഗോള അധീശത്വങ്ങളുടെ വേരുകൾ റോമിൽ ചെന്നു നിൽക്കുന്നു. അവിടെ സൈനികതയും പൗരോഹിത്യവും ഇഴചേരുന്നു. ആ ഇഴചേരലിന്റെ ഒറ്റവാക്കാണു ‘ക്രിസ്തു’. ‘പട്ടാഭിഷിക്തൻ’ എന്നുമാത്രം അർത്ഥമുണ്ടായിരുന്ന ആ വാക്കിന്റെ ചിത്രലിപി ആയിത്തീര്‍ന്നൂ റോമൻ കുരിശ്. (“കുരിശും യുദ്ധവും സമാധാനവും” പേജ് 21).

പൗലോസിന്റെ ഗ്രീക്ക് നിലവാരമുള്ള വിജ്ഞാനം പിൻപറ്റിയ പൗരോഹിത്യം റോമാസാമ്രാജ്യത്തിന്റെ സഹായത്തോടെ യേശുവിന്റെ അദ്വൈതജീവിതത്തെ ഒരു ‘ക്രിസ്തു’വിന്റെ സൈനിക കുരിശുകൊണ്ടു മറച്ചു. ആ മറ നീങ്ങി ലോകം -കിഴക്കും പടിഞ്ഞാറും- പരമകാരുണ്യത്തിന്റെ അദ്വൈതവെളിച്ചത്തിൽ കുളിച്ച് ഒന്നാകുന്നതാണു വരാനിരിക്കുന്ന ചരിത്രം (പേജ് 22).

യേശുജീവിതം അൻപിന്റെ വേദാന്തമാണ്. എന്നാൽ, യൂറോപ്പില്‍ പൗലോസിന്റെ ‘ക്രൂശീകരണ’ ദൈവശാസ്ത്രത്തിലും അതിനെ ആധാരമാക്കിയ ചില സുവിശേഷവാക്യങ്ങളിലും കോൺസ്റ്റന്റൈന്റെ കുരിശ് എന്ന സൈനിക കൊടിയടയാളത്തിലും അതു കുടുങ്ങിപ്പോയി (പേജ് 34).

Continue reading “വന്നതും വരുന്നതും ‘ക്രിസ്തു’ ആകാത്ത യേശു (KYS Takeaways – 3)”

സംസാരിക്കുന്ന സ്ത്രീകള്‍ വരുമ്പോൾ കുമാരന് ഒപ്പം കുമാരി (KYS Takeaways – 2)

ആദ്യന്തം യേശു എന്ന മാനവചരിത്രപുരുഷന് ഒപ്പം ഉള്ള ഒരു മാനവചരിത്രവനിതയെ കാണാൻ ക്രിസ്ത്യൻ സ്‌കൊളാസ്റ്റിക് അക്കാദമീയ പുരുഷന്മാർക്കു കഴിയാതെപോയിടത്താണ്, ‘യേശുവഴിയുള്ള രക്ഷ’ എന്ന അഞ്ജനം മഞ്ഞളുപോലെ വെളുത്തത് ആയത് (“കുരിശും യുദ്ധവും സമാധാനവും” പേജ് 43).

മനുഷ്യൻ എന്ന പദത്തെ മനുഷ്യവ്യക്തി എന്ന പരിമിതാർത്ഥത്തിൽ മാത്രം ഉപയോഗിച്ചു ശീലിച്ചവർ ഒടുവിൽ (ഇംഗ്ലീഷിലെ ‘Man’ പോലെ) ആ മനുഷ്യനെ പുരുഷൻ മാത്രമാക്കി ചുരുക്കി. മനുഷ്യരാശി അവർക്കു പുരുഷരാശിയായി; മനുഷ്യാവതാരം പുരുഷാവതാരമായി (പേജ് 44).

പുത്രൻ ‘‘പിതാവായ ദൈവത്തിന്റെ പുത്രൻ’’(കുമാരൻ) ആണെങ്കിൽ, അമ്മ ദൈവത്തിന്റെ മാതൃഭാവവമായ ദൈവാത്മാവിന്റെ/ശിവശക്തിയുടെ/റൂഹായുടെ പുത്രി(കുമാരി). അവിടെ ക്രിസ്ത്യൻ ദേവലോക ത്രിത്വം ചതുരമാകേണ്ടിവരുന്നു (പേജ് 45).

Continue reading “സംസാരിക്കുന്ന സ്ത്രീകള്‍ വരുമ്പോൾ കുമാരന് ഒപ്പം കുമാരി (KYS Takeaways – 2)”

ന്യൂസ് ക്യാമറകൾക്കു പിടിതരാത്ത ഭാവി (KYS Takeaways – 1)

ഒരുമയുടെ ഭാഷയും ശാസ്ത്രവും സാങ്കേതികവിദ്യയും സമ്പദ്ഘടനയും അന്താരാഷ്ട്രീയമായി വികസിപ്പിക്കുകയാണു പുതുയുഗത്തിലെ ആത്മബോധമുള്ള കുഞ്ഞുങ്ങൾ. അവരാണു കാർമികർ/കർമികൾ. അവർക്കു ജീവിതത്തിൽ എല്ലാ കർമവും തിരുക്കർമ്മമാകും. ദൈനംദിനവേഷത്തിൽ കവിഞ്ഞ ഒരു തിരുക്കർമ്മവേഷം അവർക്കു വേണ്ടിവരുന്നില്ല. പഴന്തലമുറകളുടെ വാഗ്വാദത്തിന്റെയും പോരാട്ടത്തിന്റെയും സൂത്രവിദ്യകൾക്കു പകരം അവർ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും സാങ്കേതികവിദ്യ തീർക്കും. യുദ്ധമല്ല, സമാധാനമാണ് ഇനി പൊട്ടിപ്പുറപ്പെടുക. നന്നായി പറഞ്ഞാൽ, നീതിനിഷ്ഠമായ സമാധാനത്തിന്റെ പൊട്ടിവിരിയൽ (“കുരിശും യുദ്ധവും സമാധാനവും” പേജ് 80)

സ്നേഹാവതാരങ്ങളെ എന്നേക്കുമായി കുരിശുമരങ്ങളിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ ഹയരാർക്കിക്കൽ അധികാരഘടനകളെ മറികടന്ന്, ഇന്റർനെറ്റ്‌വർക്ഡ് ആവുന്ന ജനങ്ങളുടെ സ്നേഹബോധവികാസം നീതിനിഷ്ഠമായ ശാന്തലോകത്തിന്റെ സൃഷ്ടിയിലേക്ക് അതിത്വരണത്തോടെ (progressive acceleration) നീങ്ങിക്കൊണ്ടിരിക്കുന്നു. യുദ്ധയുഗാന്ത്യത്തിൽ സമാധാനയുഗം പൊട്ടിവിടരുന്നു. മൊട്ടു പൊട്ടി പൂവിരിയുംപോലെ നിശ്ശബ്ദം. ന്യൂസ് ക്യാമറകൾക്ക് അതു പിടിതരുന്നില്ല. പുതുവസന്തം ഒരു ഫ്രെയിമിലും ഒതുങ്ങുന്നില്ല (പേജ് 24)

Continue reading “ന്യൂസ് ക്യാമറകൾക്കു പിടിതരാത്ത ഭാവി (KYS Takeaways – 1)”

ക്രിസ്തുമത ബ്രാഹ്മണ്യത്തോട്

ജോസ് ടി

നിങ്ങൾ ഞായറാഴ്ചതോറും ഉപദേശം കൊടുക്കുന്നവരാണു ഭൂമിക്കു മുകളിൽ നടക്കുന്നവരിൽ മൂന്നിലൊരാളും. മറ്റൊരു പൗരോഹിത്യത്തിനും ഇത്രയധികം പേർക്ക് ഉപദേശം കൊടുക്കാൻ കഴിവില്ല.

എന്തു ചെയ്യണമെന്ന് ഓരോ ഞായറാഴ്ചയും നിങ്ങൾ ആർക്കു മുടങ്ങാതെ പറഞ്ഞുകൊടുക്കുന്നുവോ, ഒരു വിയോജിപ്പുംകൂടാതെ ആര് അതു കേട്ടിരിക്കുന്നുവോ അവർക്കാണ്, ഭൂമിയിലെ നാലിൽ മൂന്നു പാർലമെന്റുകളിലും ഭൂരിപക്ഷം.

ലോകത്തിന്റെ പോലീസ് നിങ്ങളുടെ കൈയിലാണ്. ഭൂമിയിലെ ഏറ്റവും പ്രബലമായ സൈന്യങ്ങൾ നിങ്ങളെ അനുസരിക്കുന്നു. ഭൂമിയുടെ സിംഹഭാഗവും നിങ്ങളുടെയോ നിങ്ങളുടെ വിധേയരുടെയോ ഉടമസ്ഥതയിലാണ്.

എന്നിട്ടും മനുഷ്യർ വഷളാകുന്നു, തിന്മ പെരുന്നു, ലോകം നശിക്കാൻ പോകുന്നു എന്നു പറഞ്ഞു നിങ്ങൾ ബഹളം കൂട്ടുന്നതെന്ത്? പാപം, പാപം എന്നു പറഞ്ഞു കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നതെന്ത്?

പത്തുപതിനേഴു നൂറ്റാണ്ട് നിങ്ങൾ ഉപദേശിച്ചിട്ടും, നിങ്ങളുടെ ഉപദേശം കേട്ടവർക്കു രാജ്യവും ശക്തിയും മഹത്വവും ഉണ്ടായിരുന്ന ലോകം ”രക്ഷ പ്രാപിക്കുന്ന” ലക്ഷണമില്ലെങ്കിൽ, ബാക്കിയുള്ളവരെക്കൂടി നിങ്ങളുടെ കൂട്ടത്തിലേക്കു മതംമാറ്റിക്കാഴിയുമ്പോൾ ലോകാവസാനം പെട്ടെന്നായിപ്പോകില്ലേ?

സഹോദരന്മാരേ, നിങ്ങളുടെ ഉപദേശത്തിന്റെ ആധാരത്തിനു കാര്യമായ എന്തോ തകരാറുണ്ടെന്നു കാണാൻ ദൈവശാസ്ത്രത്തിൽ ഒരു ഡിപ്ലോമയും വേണ്ട. ചരിത്രത്തിലെ യേശുവിന്റെ ജീവിതമല്ല, നിങ്ങളുടെ മുൻഗാമികൾ സൃഷ്ടിച്ച ഒരു ക്രിസ്തുവിന്റെ ശാസ്ത്രമാണു നിങ്ങൾ ഘോഷിച്ചുപോരുന്നത്.

ആ ക്രിസ്തുവിന്റെ ആൺകോയ്മയും അതിന്റെ രാഷ്ട്രീയവും സമ്പദ്ഘടനയും പോലീസും പട്ടാളവും ആയുധക്കച്ചവടവുമെല്ലാമാണു ആഗോളഗ്രാമത്തിൽ ശരാശരി മനുഷ്യനെ ദുരിതത്തിലാക്കിയത്.

ലോകം അതു തിരിച്ചറിഞ്ഞുതുടങ്ങുകയാണ്.

ക്രിസ്ത്യൻ ബ്രാഹ്മണ്യമേ, ആദ്യം നിങ്ങൾ മാനസാന്തരപ്പെടുവിൻ, മതംമാറ്റത്തിനുമുമ്പ് നിങ്ങളുടെ മതത്തെ മാറ്റുവിൻ.

കരുത്തൊടു വാങ്ങാൻ ഒരു പന്തം

ജോസ് ടി

കാലമിത്രയും ജീവിച്ച് ഞാൻ ആകെ നേടിയത് ഈയൊരു അറിവാണ്: അൻപ് അഭയം.

ഔപചാരിക അറിവ് നേടിയിരുന്ന കാലത്ത്, തിരുവനന്തപുരം അകാശവാണിയുടെ യുവവാണി തുടങ്ങുമ്പോഴത്തെ ആ വൈലോപ്പള്ളിക്കവിത ഇപ്പോഴും ഞരമ്പുകളിൽ പന്തംകൊളുത്തുന്നു.

”ഓരോ തുള്ളി ചോരയിൽനിന്നും”എന്ന ഉശിരൻ സിനിമാഗാനത്തിന്റെ അതേ ഈണമിട്ടാണ് ആകാശവാണി വൈലോപ്പിള്ളിയുടെ ‘പന്തങ്ങൾ’ ചെറുപ്പക്കാർക്കു കൈമാറിയത്. പിൻവാങ്ങുന്ന തലമുറ പിന്നാലെ വരുന്നവർക്ക് അർപ്പിക്കുന്ന അഭിവാദ്യം: ”വാങ്ങുകയായി ഞങ്ങൾ, കരുത്തൊടു വാങ്ങുക വന്നീ പന്തങ്ങൾ”.

ആ കരുത്ത്, ആ ധൈര്യം, അതു കരുണാർദ്രസ്‌നേഹത്തിന്റെ ഭാവമാണെന്ന് ഇപ്പോൾ ഞാൻ അറിയുന്നു. ഭയം അതിന്റെ അഭാവംതന്നെ. ഭയരഹിതരായിരിക്കുമ്പോഴാണു നാം സ്‌നേഹിക്കുന്നത്. ഭീരുത്വത്തിൽ നാം ശത്രുതപുലർത്തുകയും വെറുക്കുകയും കലഹിക്കുകയും ആക്രമിക്കുകയും പ്രത്യാക്രമിക്കുകയും ചെയ്യുന്നു.

Continue reading “കരുത്തൊടു വാങ്ങാൻ ഒരു പന്തം”

പുതുയുഗ പാഠാവലി, പാഠം ഒന്ന് : ഇമോജി

ജോസ് ടി

അമ്മ എനിക്കു കാച്ചിയ പാൽ തരും.
അതു കുടിക്കാഞ്ഞാൽ അമ്മ കരയും 😭
എന്തിനാണ് അമ്മ കരയുന്നത് 😔
ഞാൻ അച്ഛനോളം വലുതാവണം 🥸
അതാണ് അമ്മയ്ക്ക് ഇഷ്ടം ❤️

രണ്ടാം ക്ളാസ്സിൽ കുഞ്ഞുമറിയാമ്മ ടീച്ചർ ഇതു വായിച്ചുതരുമ്പോൾ മനസ്സിൽ സംശയം മൂന്നായിരുന്നു. രണ്ടാമത്തേത് ആദ്യം പറയാം: അപ്പുറത്തെ ബെഞ്ചിലിരിക്കുന്ന ശാന്തയും മീരയും എന്തിനാണ് അച്ഛനോളം വലുതാകുന്നത്? അവർ അമ്മയോളം വലുതാകേണ്ട?

മറിയാമ്മ സാറിനോടു ചോദിക്കാൻ വയ്യ (അന്നു ഞങ്ങൾക്കു ‘ടീച്ചർ’ വിളി ആയിട്ടില്ല. എല്ലാവരും സാർ). സാർ ചോദിക്കുന്നതല്ലാത്ത ഒരു ചോദ്യത്തിലും സാറിനു വിശ്വാസമില്ല.

Continue reading “പുതുയുഗ പാഠാവലി, പാഠം ഒന്ന് : ഇമോജി”

വരൂ, നമുക്ക് പുതിയ കുഞ്ഞുങ്ങളെ മനസ്സിലാക്കാം

ജോസ് ടി

“ഈ കുഞ്ഞുങ്ങൾക്ക് ഒട്ടും ദൈവബോധം ഇല്ല” എന്നു പലരും പറയുന്നു. ശരിയാണ്, ദൈവബോധം എന്നു നമ്മൾ കരുതിയതല്ല അവരുടെ ബോധം.

അവരുടെ ബോധം സ്നേഹബോധമാണ്; നിരുപാധികസ്നേഹത്തിന്റെ (unconditional love) ബോധം. നിരുപാധികസ്നേഹംതന്നെ ആയ ദൈവത്തെ അനുഭവിച്ചറിയുന്ന ബോധം.

അവർ സ്നേഹത്തെ സ്നേഹിക്കുന്നു, സ്നേഹത്തെ താലോലിക്കുന്നു, സ്നേഹത്തെ പരിചരിക്കുന്നു, സ്നേഹത്തെ ആശ്ളേഷിക്കുന്നു. എല്ലാം ചേർത്തു പറഞ്ഞാൽ, അവർ സ്നേഹിക്കുന്നു. ചുമ്മാതങ്ങു സ്നേഹിക്കുന്നു. വല്ലാതങ്ങു സ്നേഹിക്കുന്നു.

ഈ സ്നേഹം മനസ്സിലാകാതെ വരുമ്പോൾ, മനസ്സിലായാലും അംഗീകരിച്ചുകൊടുക്കാൻ മനസ്സാവാതെ വരുമ്പോൾ, നമ്മൾ പറയുന്നത് ‘അവർക്കു സ്നേഹമില്ല’ എന്നല്ല. നമ്മൾ പറയുന്നത് ‘അവർക്കു ദൈവമില്ല’ എന്നാണ്. അത്രയ്ക്കുണ്ടായിരുന്നൂ നമ്മുടെ ദൈവബോധം!

Continue reading “വരൂ, നമുക്ക് പുതിയ കുഞ്ഞുങ്ങളെ മനസ്സിലാക്കാം”

ഞാനല്പം ബേജാറാണു സുഹൃത്തേ

ജോസ് ടി.

”മാധ്യമം മാധ്യമം എന്നു പറഞ്ഞു നിങ്ങൾ എന്തിനിത്ര ബേജാറാകുന്നു? ഇതൊരു obsession അല്ലേ” എന്നു ചില സുഹൃത്തുക്കൾ ചോദിക്കുന്നു.

”സാങ്കേതികവിദ്യ മാറുമ്പോൾ പഴയ വിദ്യയിലൂന്നിയ മാധ്യമങ്ങളും മാറും. അതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു?” അങ്ങനെയും ചോദ്യമുണ്ട്.

ഇരുപതിരുപത്തഞ്ചു വർഷം മുമ്പുവരെ ഞാൻ വല്ലാതെ ബേജാറായിരുന്നു. അക്കാലത്ത് ”ആശയവിനിമയരംഗത്തെ ജീർണതകൾക്കെതിരെ” എന്ന തലവാചകവുമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. സർവകലാശാലാ യൂണിയൻ ശില്പശാലകൾ മുതൽ ഗ്രാമീണ വായനശാലാ സെമിനാറുകൾ വരെ, കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫെഡറേഷൻ മുതൽ പുരോഗമന കലാ-സാഹിത്യസംഘം വരെ, നാഷണൽ സർവ്വീസ് സ്‌കീം മുതൽ ലോക്കൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി വരെ…

Continue reading “ഞാനല്പം ബേജാറാണു സുഹൃത്തേ”

ഈ പത്രയുദ്ധം അവസാനത്തേതാണ്

ജോസ് ടി.

ജനങ്ങളെ കവിഞ്ഞുനിന്ന് ജനാധിപത്യസർക്കാരുകളെ അമ്മാനമാടാൻ കഴിവുണ്ടെന്നു പത്രങ്ങൾ ബലൂൺ വീർപ്പിച്ചിരുന്നു. മന്ത്രിസഭാമാറ്റങ്ങൾക്കു പിന്നിലെ മഹാമാന്ത്രികശക്തി തങ്ങളാണെന്ന് അവയിൽ പലതും അവകാശപ്പെട്ടുപോന്നു.

പരസ്യപ്പലകയിൽ മിച്ചംവന്ന സ്ഥലം വാർത്താകഥകൾകൊണ്ടു ഫിൽ ചെയ്തുപോന്ന പത്രങ്ങൾ, മന്ത്രിസഭകളെ മാറ്റുകയോ നേർവഴി പഠിപ്പിക്കുകയോ അല്ല, പൊതുജനബോധത്തെ ഒരു പ്രത്യേക വിധത്തിൽ പരുവപ്പെടുത്തുകയാണു ചെയ്തത്.

ഇഷ്യൂസിനെ നോൺ-ഇഷ്യൂസ് ആക്കുകയും നോൺ-ഇഷ്യൂസിനെ ഇഷ്യൂസ് ആക്കുകയും ചെയ്യുന്ന ഒരു പൊതുബോധം അവയിലൂടെ പടർന്നു.

Continue reading “ഈ പത്രയുദ്ധം അവസാനത്തേതാണ്”

ആദ്യം വാർത്ത നിവേദനം, പിന്നെ കഥ, ഇനി കാര്യം

ജോസ് ടി.

ഒന്നു പറഞ്ഞു രണ്ടാമത് എന്തുകൊണ്ടു നമ്മൾ പഴയ തലമുറക്കാർ ചുറ്റുമുള്ള തിന്മകളെക്കുറിച്ചുതന്നെ പറയുന്നു? ആധുനിക വാർത്താവിതരണം അതു നമ്മുടെ പേശീസ്മരണ(muscle memory) ആക്കിയതുകൊണ്ടുതന്നെ.

സാമാന്യത്തെക്കാൾ വിശേഷം സംഭാഷണവിഷയമാക്കുന്ന ക്രമം.

Continue reading “ആദ്യം വാർത്ത നിവേദനം, പിന്നെ കഥ, ഇനി കാര്യം”